Sunday, March 30, 2008

'എന്തരു ഐക്യം' entheru aikyam

സ്വദേശിയും വിദേശിയുമായ കുത്തക കമ്പനിക്കാരുടെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വരുന്ന ഇടങ്ങളിലൊക്കെ വ്യാപാരി വ്യവസായി ഏകോപന സമിതിക്കാരുടെയും, വ്യാപാരി വ്യവസായി സമിതിക്കാരുടെയും സമരപന്തലാണ്. നാട്ടിലെ ബഡാ രാഷ്ട്രീയ പാര്‍ട്ടിക്കാരുടെയും, ഒരു കൊടിയും ഒരു നേതാവും ഉള്ള ഈര്‍ക്കിലി പാര്‍ട്ടികളുടെയും എല്ലാം കൊടികള്‍ പന്തലില്‍ കൂട്ടികെട്ടിയിട്ടുണ്ട്. പതിനെട്ടു കൊല്ലക്കാലമായി പുതിയ സാമ്പത്തിക പരിഷ്കാരം ഭാരതത്തില്‍ തുടങ്ങിയിട്ട്. 1991 നു ശേഷം കര്‍ഷക സമരം, സര്‍ക്കാര്‍ ജീവനക്കാരുടെ സമരം ..ഓരോന്നായി വന്നപ്പോള്‍ പരിഹസിച്ചവര്‍... സമരക്കാരെ ശകുനം മുടക്കികളായിട്ടാണ് ഇവര്‍ കണ്ടത്. പിരിവിനു ചെന്നാല്‍ സംഭാവന സംഘടനയിലൂടെ എന്ന് പറഞ്ഞു ഓടിച്ച്ച്ചവര്‍.. ഇന്ന് കരുത്തുള്ളവര്‍ക്കു നില നില്കാം . അഭിവൃദ്ധി പിടിച്ചു നില്‍ക്കാന്‍ കെല്പുള്ളവര്‍ക്ക് മാത്രം ..വിദേശ ഭീമന്മാരുടെ മുന്‍പില്‍ സ്വദേശ കുത്തകര്‍ക്കുവരെ അടി പതറുന്നു . അവര്‍ വിദേശ ഭീമന്മാരുമായി കൊളാബ്രേറ്റു ചെയ്യുന്നു. മാറിയ കാലത്ത് ഇപ്പൊ സ്വദേശിയും ഇല്ല. വിദേശിയും ഇല്ല. ഒലിച്ചു പോകുന്നത് ..മാഞ്ഞു ഇല്ലാതാകുന്നത് പട്ടിണി പാവങ്ങള്‍ മാത്രമല്ല എന്ന് വ്യാപാരി സമൂഹം തിരിച്ചറിഞ്ഞപ്പോഴേക്കും വൈകി .

Thursday, March 27, 2008

മുഖശ്രീ മാറുമ്പോള്‍ mughasree maarumpol

1906 നവംബര്‍ 19 ന്‌ ജനിക്കുകയും 101 വര്‍ഷമായി ഭാരത ജനതയെ സേവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന കനറാബാങ്കിന്റെ ലോഗോക്ക്‌ 2007 ഡിസംബര്‍ 29 മുതല്‍ രൂപ മാറ്റം വന്നു.
ലോഗോ മാറ്റിയത്‌ പൊതുജനങ്ങള്‍ക്കു വേണ്ടിയാണെന്നാണു പറയുന്നത്‌. നൂറ്റിയൊന്നു വര്‍ഷം ഐശ്വര്യത്തില്‍ നിന്ന്‌ ഐശ്വര്യത്തിലേക്ക്‌ , സമൃദ്ധിയില്‍ നിന്ന്‌ സമൃദ്ധിയിലേക്ക്‌ മുന്നേറിയ കനറാബാങ്ക്‌ ലോഗോ മാറ്റാനും രാജ്യത്താകമാനമുള്ള ഏരിയാ ഓഫീസുകളിലൂടെയും ശാഖകളുടെയും എ.ടി.എം കൗണ്ടറുകളുടേയും മുമ്പില്‍ പുതിയ ബോര്‍ഡുകള്‍ സ്ഥാപിക്കാനും, പത്രപരസ്യങ്ങള്‍ നല്‍കാനും വഴിയോരങ്ങളില്‍ കൂറ്റണ്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും വേണ്ടി ആയിരം കോടിയോളം രൂപയാണ്‌ ചിലവഴിച്ചത്‌...
കനറാ ബാങ്കിന്റെ ലോഗോ മാറ്റാന്‍ ആയിരം കോടിയും സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ രണ്ടായിരം കോടിയുമാണ്‌  ചെലവാക്കിയത്‌. വലിയൊരു കാര്യത്തിന്‌ ചെലവാക്കാവുന്ന ചില്ലറക്കാശ്‌ തന്നെ. സംഗതി വേണ്ട വിധം നടക്കണമെങ്കില്‍ അത്‌ വിശ്വസ്‌തരായ ആളുകളെ ഏല്‌പ്പിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകില്ല. പരസ്യ കരാര്‍ ഏല്‌പിച്ചത്‌ കേന്ദ്രധനകാര്യ മന്ത്രിയുടെ പുത്രന്റെ ഉടമസ്ഥതയിലുള്ള പരസ്യ കമ്പനിക്കായിരുന്നു.
പരസ്യ സൂക്തവും ബഹു കേമം തന്നെ.
ഒറ്റനോട്ടത്തില്‍ ഒരു കീ ചെയിന്‍ പോലെ തോന്നുന്നു. സാധാരണ ജന വിഭാഗങ്ങള്‍ക്കുള്ള സേവന താഴിട്ടുപൂട്ടി, പണക്കാര്‍ക്കു മാത്രം സ്വാഗതമോതുന്നതിന്റെ പ്രതീക ചിഹ്നമാണോ പുതിയ ലോഗോ എന്നു സംശയിച്ചു പോകുകയാണ്‌.........
എസ്‌.ബി.ഐ, എസ്‌.ബി.ടി കനറാബാങ്ക്‌ തുടങ്ങിയ ദേശസാല്‍കൃത ബാങ്കുകളിലെ ഇടപാടുകാരില്‍ ഭൂരിഭാഗവും 45 വയസിനു മുകളിലുള്ളവരാണെന്നാണ്  കണ്ടു പിടുത്തം......യുവ നിരയുടെ ഇടപാട്‌ , ഐ.സി.ഐ.സി.ഐ , എച്ച്‌.ഡി.എഫ്‌.സി, ഐ.ഡി.ബി.ഐ, ഫെഡറല്‍ബാങ്ക്‌ തുടങ്ങിയ കുളൂസ്‌ ബാങ്കുകളിലാണ്‌................
യുവത്വത്തെയും വിദേശികളെയും വാരിപ്പുണരാനാണ് ഈ പുതുവസ്‌ത്രമണിയൽ എന്നു സംശയിച്ചു പോകും .പരമ്പര്യത്തെ പിഴുതെറിഞ്ഞ്‌ പുതുലോക്രമത്തിനനുസരിച്ച്‌ ചുവടു വെച്ചു നോക്കുന്ന കനറാബാങ്ക്‌ നമ്മുടെ മണ്ണില്‍ മുളപൊട്ടി, വേരുപിടിച്ച്‌ പടര്‍ന്നു പന്തലിച്ചത്‌ ഇന്ത്യക്കാരുടെ സഹകരണവും പിന്തുണയും കൊണ്ടാണ്‌.
വിദേശ ബാങ്കുകള്‍ അനേകം  ഇന്ത്യയില്‍ കാലുകുത്തുമ്പോൾ പിടിച്ചു നില്‍ക്കാന്‍ സ്വദേശികളും അടിമുടി മാറുകയാണ്‌....
ഒരെളിയ സംശയം?ഇന്ത്യയിലെ ഇടപാടുകാരും മാറിമറിയുമോ?
മാറിമറിയുകയല്ല. സാധാരണക്കാരായ കര്‍ഷക, കര്‍ഷകതൊഴിലാളി പീറ ഇടപാടുകാരെ തുടച്ചു നീക്കും.. ബാങ്കുകളുടെ നാലയലത്ത്‌ അടുപ്പിക്കില്ല. അവര്‍ക്ക്‌ വേണമെങ്കില്‍ നാട്ടിലെ വട്ടിപ്പലിശക്കാരുടെ മുമ്പിൽ താണുവണങ്ങി കൈ നീട്ടാം......
സ്വദേശിയും വിദേശിയുമായ കുളൂസ്‌ ബാങ്കുകള്‍ക്ക്‌ വേണ്ടത്‌ കുംഭേര ഇടപാടുകാരെ മാത്രം........ ഇന്ത്യന്‍ കറന്‍സിയില്‍ നിന്നും മഹാത്മജിയെ ഇറക്കി വിടുമോ ? അര്‍ദ്ധ നഗ്നനായ രാഷ്‌ട്ര പിതാവിനെ കോട്ടും സൂട്ടുമണിയിച്ച്‌ മോഡേണാക്കുന്നതും കാണേണ്ടി വരുമോ?